Wednesday, December 14, 2011

ഗോവയിലെ മാർത്തോമാ ക്രിസ്ത്യാനികൾ

[റവ. ഡോ. ഹ്യൂബർട്ട് ഓ. മസ്കരനാസ് പിയെച്.ഡി.; ഡി.ഡി ]

ഗോവയിലെ മാർത്തോമാ ക്രിസ്ത്യാനികൾ

മാർത്തോമാശ്ലീഹായെയും വിശുദ്ധ ബർത്തലോമിയെയും സംബന്ധിച്ച് ഗവേഷണം നടത്തുന്ന ഭാഷാതത്വശാസ്ത്രജ്ഞനും പണ്ഢിതനുമായ ഫാ. ഹ്യൂബർട്ട് ഓ. മസ്കരനാസുമായി ന്യൂലീഡർ പത്രാധിപർ നടത്തിയ ഒരു അഭിമുഖ സംഭാഷണമാണ് താഴെ ചേർക്കുന്നത്. ഭാരതത്തിലെ ക്രൈസ്തവ സഭയുടെ അപ്പ്സ്തോലിക അടിസ്ഥാനമാണ് അദ്ദേഹത്തിന്റെ പഠന വിഷയം. മൈലാപൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന്അ മാർത്തോമായെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനായി 1969 ഫെബ്രുവരിയിൽ ബോബെയിൽ നിന്നും മദ്രാസിലെത്തിയ അദ്ദേഹം പൂനമല്ലി മേജർ സെമിനാരിയിൽ സംസ്കൃതവും ഹിന്ദിയും ഇന്ത്യൻ തത്വശാസ്ത്രവും (അപ്പസ്തോലിക പ്രവർത്തനങ്ങളും ഹിന്ദു ഐക്യവും) പഠിപ്പിക്കുവാൻ നിയമിക്കപ്പെട്ടു.

പൗരാണിക ന്ത്യൻ സംസ്കാരത്തെക്കുറിച്ച് ബോംബെ യൂണിവേർസിറ്റിയിലെ സെറ്റ് സേവിയേഴ്സ് കോളേജിൽ എം.അ വിദ്യാർത്ഥികൾക്കായി 1947 മുതൽ 57 വരെ അദ്ദേഹം അധ്യാപനം നടത്തി. ഫാ. H. ഹെരാസ് എസ്.ജെ യുടെ കീഴിൽ 1927-28, 1945-57 കാലഘട്ടങ്ങളിൽ പരിശീലനം സിദ്ധിച്ച ഫാ. മസ്കരാനാസ് ദ്രാവിഡ സംസ്കാരത്തിലും ഇന്ത്യയുടെ ആധ്യാത്മിക ഐക്യത്തിലും അതീവ തത്പരനാണ്.

തന്റെ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും(1928-36) അദ്ദേഹം റോമിലാണ് നടത്തിയത്. ഇന്ത്യൻ പാരമ്പര്യങ്ങളുടെ സത്യാത്മകതയിൽ ഡോക്റ്ററേറ്റു നേടിയ അദ്ദേഹം 1939ൽ ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റു നേടുകയുണ്ടായി. "ഇന്ത്യൻ പാരമ്പര്യങ്ങളിലുള്ള മനുഷ്യാവതാരത്തെ സംബന്ധിച്ച രഹസ്യാത്മക" പഠനവിഷയമാക്കുവാൻ ഇന്ത്യയിലേയ്ക്കു മടങ്ങിയ അദ്ദേഹം ഇന്നത്തെ ഗോവ, പൂനെ ബോബെ എന്നീ രൂപതകളിലായി തന്റെ പഠനം പൂർത്തിയാക്കി.

ഗോവൻ മാതപിതാക്കളിൽ നിന്നും ജനിച്ച അദ്ദേഹം 1928ൽ പദ്രവാദോ അധികാരാതിർത്തിയിൽ നിന്നും പ്രൊപ്പഗാന്താഭരണത്തിൽ കീഴിലേയ്ക്കു മാറി. 1934ൽ പൂനെ രൂപതയ്ക്കുവേണ്ടീ റോമിൽ വച്ച് വൈദീക പട്ടം സ്വീകരിച്ച ഫാ. മസ്കരാനസ് 1936 മുതൽ 70 വരെ യൂറോപ്പിലും ഇന്ത്യയിലുമായി ഇടവക ജോലികളിലും സാമൂഹ്യപ്രവർത്തനങ്ങളിലും മുഴുകിക്കഴിഞ്ഞു. ബോംബെയിലെ ഇന്ത്യൻ സാംസ്കാരിക കലാലയവുമായി അടുത്ത ബന്ധത്തിൽ കഴിയുന്ന അദ്ദേഹത്തിനു മദ്രാസിലെ ജീവിതം തികച്ചും സന്തോഷപ്രദമാണ്. "സഭാധികാരികൾക്കധീനനായി, ജീവിതത്തിന്റെ അന്ത്യനാളുകളിൽ ഭാരതത്തിലെ മതങ്ങളെയും ആദ്ധാത്മിക ഐക്യത്തെയും സംബന്ധിച്ച് പഠിയ്ക്കുവാൻ അവസരം തന്ന് ദൈവം എന്നെ അനുഗ്രഹിച്ചിരിയ്ക്കുന്നു. സ്വതന്ത്യ ഇന്ത്യയുടെയും രണ്ടാം വത്തിയ്ക്കാൻ കൗൺസിലിന്റെയും പശ്ചാത്തലത്തിൽ ഏഷ്യയിൽ നിലനിൽക്കുന്ന ശ്ലൈഹീക ക്രിസ്തീയതയുടെ പാരമ്പര്യങ്ങളെ പരിരക്ഷിക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്" എന്ന് അദ്ദേഹം തന്നെ പറയുന്നു. ഭാരത്തത്തിലെ അപ്പസ്തോലിക സഭയോടുല്ല അദ്ദേഹത്തിന്റെ താത്പര്യമാണ് നമുക്കിവിടെ ദർശിയ്ക്കുവാൻ സാാധിക്കുന്നത്.

എഡിറ്റർ: മാർതോമാ സ്ലീഹായുമായി ബന്ധപ്പെട്ട ശ്ലൈഹീകക്രൈസ്തവസഭയേയും ഹിന്ദുമതത്തേയും സംബന്ധിച്ച് പാണ്ഡിത്യം ഉള്ള ആളാണല്ലോ ഫാദർ. താങ്കൾക്ക് മാർതോമാശ്ലീഹായോട് താത്പര്യം ഉണ്ടാകുവാൻ കാരണമെന്താണെന്ന് വായനക്കാർക്കു വേണ്ടീ ഒന്നു വിശദീകരിക്കാമോ?

ഫാദർ മസ്കരനാസ്:- മാർതോമാശ്ലീഹായിലുള്ള എന്റെ ക്രമാനുഗതമായ താത്പര്യത്തിന് ആരംഭംകുറിച്ചത് ഡോക്റ്ററേറ്റിനു വേണ്ടീയുള്ള ഗവേഷണത്തിൽ “ഇന്ത്യൻ പാരമ്പര്യങ്ങളിലെ മനുഷ്യാവതാര”ത്തെ സംബന്ധിച്ച എന്റെ പഠനമാണ്. പൗരാണിക വെളിപാടുകൾ ഒന്നുമില്ലാതെ മനുഷ്യാവതാര രഹസ്യങ്ങളെക്കുറീച്ച് ഇന്ത്യയിലെ ജനങ്ങൾക്കു കിട്ടിയ അറിവിന്റെ ഉത്ഭവത്തെക്കുറിച്ചാണ് എനിയ്ക്ക് മനസിലാക്കേണ്ടിയിരുന്നത്. ക്രിസ്താബ്ദത്തിനു മുമ്പ് പുരാതനമായ ഇന്ത്യയും മറ്റുരാജ്യങ്ങളുമായി പ്രത്യേകിച്ച് ഇസ്രായേയിലെ ജനങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നുവോ എന്നു കണ്ടൂപിടിക്കുവാനായിരുന്നു എന്റെ പ്രഥമ പരിശ്രമം. കിഴക്കുനിന്നാണ് വിജ്ഞാനികൾ വന്നതെന്ന് എല്ലാവർക്കുമറിയാം. “യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ എവിടെയാണ്?” അവർ ചോദിച്ചു. ക്രിസ്തുമതത്തിനു മുൻപുതന്നെ വിശ്വസനീയമായ ഒരു ബന്ധം അവർ തമ്മിൽ ഇല്ലായിരുന്നുവെങ്കിൽ പിന്നെ എന്തുകൊണ്ടാണ് അവർ യഹൂദന്മാരിലും അവരുടെ രാജാവിലും താത്പര്യം പ്രകടീപ്പിച്ചത്? അതുകൊണ്ട് ഇസ്രായേൽ മക്കൾ എന്നറിയപ്പെട്ടിരുന്ന ഇസ്രായേൽ വംശജരും ഇന്ത്യയിലെ ജനങ്ങളും തമ്മിൽ നൂറ്റാണ്ടുകൾ നിലനിന്നുവന്ന വ്യാപാരസംസ്കാരിക ബന്ധത്തിന്റെ സ്വാഭാവിക ഫലം മാത്രമായിരുന്നു തോമാശ്ലീഹായുടെ ആഗമനം എന്നാണ് ഞാൻ മനസിലാക്കുന്നത്.

എഡിറ്റർ: മാർ തോമാശ്ലീഹായിൽ താങ്കൾക്കുണ്ടായിരുന്ന ക്രമാനുഗതമായ താത്പര്യത്തെക്കുറിച്ചു പറഞ്ഞുവല്ലോ. ഗവേഷണം ആരംഭിക്കുന്നതിനു മുൻപു തന്നെ ഈ താത്പര്യം അങ്ങേയ്ക്കുണ്ടായിരുന്നോ?

ഫാദർ: ഉണ്ടായിരുന്നുവെന്നു പറയുന്നതാണ് ശരി. ഗോവൗഇൽ അൽഡോണയിൽ താമസിച്ചിരുന്ന എന്റെ പിതാമഹിയാണ് യഥാർത്ഥത്തിൽ ഇതിലേയ്ക്ക് എന്നെ നയിച്ചത്. ആ ഗ്രാമത്തിന്റെ മദ്ധ്യസ്ഥനായി ജനങ്ങൾ വിശ്വസിയ്ക്കുന്ന മാർതോമാശ്ലീഹായെക്കുറീച്ച് അവസരം കിട്ടുമ്പോഴെല്ലാം അവർ എന്നോടൂ സംസാരിക്കുക പതിവായിരുന്നു. വി.ഫ്രാൻസിസ് സേവ്യർ എനിക്കെല്ലാമായിരുന്നെങ്കിലും മാർതോമാശ്ലീഹായോടായിരുന്നു അവർക്കു കൂടുതൽ പ്രതിപത്തി. നാമിന്നു ക്രിസ്ത്യാനികൾ എന്നു വിളിക്കുന്ന ജനങ്ങളും കൊങ്കിണികളായ മറ്റു ജനങ്ങളും തമ്മിൽ ആദ്യകാലങ്ങളിൽ ഒരു വ്യത്യാസവുമില്ലായിരുന്നെന്നാണ് പിതാമഹി എന്നോടൂ പറഞ്ഞത്. ഗ്രാമീണപ്രദേശങ്ങളിൽ ക്രിസ്ത്യാനികളും കൊങ്കിണികളും തമ്മിൽ യാതൊരുവിധ അകൽച്ചയോ വ്യത്യാസമോ ഉണ്ടായിരുന്നില്ല. ദൈവത്തിന്റെ ജനം എന്നർത്ഥം വരുന്ന നാരായണയുടെ പോർട്ടുഗീസ് പരിഭാഷയായ നെറോണ എന്ന പേരിലാണ് പിതാമഹിയുടെ കുടുംബം അറിയപ്പെട്ടിരുന്നത്. ഞങ്ങളുടെ വീടിനടുത്തുള്ള മലയിലെ ഒരു കല്ലില് കൊത്തിയെടുത്ത തുല്യ പാർശ്വങ്ങളോടുകൂടീയ രൂപങ്ങളൊന്നുമില്ലാത്ത കുരിശിനെ സംബന്ധിച്ചാണ് അവർ പറഞ്ഞു തന്ന മറ്റൊരു കഥ. നസ്രാണികൾ ആ കുരിശിനെ പരിപാവനമായി കരുതിയിരുന്നതിനാൽ മതനിന്ദകരെ അന്വേഷിച്ച് പോർട്ടുഗീസ് പട്ടാളക്കാർ വന്നപ്പോൾ അവർ അത് രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്റെ മനസിൽ ഗാഢമായി പതിഞ്ഞിരുന്ന ഈ ആശയമാണ് ഒടുവിൽ മൈലാപ്പൂരിലുള്ള തോമാശ്ലീഹായുടെ ശവകുടീരത്തിലേയ്ക്ക് എന്ന ആനയിച്ചത്. നമ്മൾ എന്തുകൊണ്ടാണ് കുരിശ് ഒളിച്ചുവച്ചത് എന്ന എന്റെ ചോദ്യത്തിനു മറുപടിയായി നസ്രാണികൾ പാവനമായി കരുതിയിരുന്ന ഈ കുരിശ് നെസ്തോറിയൻ പ്രതീകമായിട്ടാണ് പോർട്ടുഗീസുകാർ കരുതിയത് എന്നാണ് അവർ പറഞ്ഞത്. ഇന്ന് നക്ഗ്ഗോള എന്നറിയപ്പെടൂന്ന നസ്രാണവല്ലയിലെ പൽ കുടുംബപേരുകളും നസ്രത്തിലെ ഈശോയുടെ പേരുമായി ബന്ധപ്പെട്ടിട്ടൂള്ളവയാണെന്നും എന്റെ പിതാമഹി പറയുകയുണ്ടായി. ഈ പുതിയ അറിവ് എന്റെ ബാലമനസിനെ കുറേകൂടി ആഴത്തിൽ സ്പർശിച്ചു. ഓർത്തഡൊക്സ് പ്രതീകമായി നമ്മുടെ പള്ളികളിലും ചാപ്പലുകളിലും പോർട്ടുഗീസ് (ലത്തീൻ) കുരിശാണ് ഉപയോഗിച്ചിരുന്നത്. എന്നെ വളരെയധികം ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ഒരു വസ്തുതയാണിത്. തുല്യപാർശ്വങ്ങളോടുകൂടിയ കുരിശ് ഗോവയിലെ ഒരു പള്ളിയിലും ഉപയോഗിച്ചിരുന്നിൽലെന്ന് എനിയ്ക്ക് പിന്നീട് മനസിലാക്കുവാൻ സാധിച്ചു. മലമ്പ്രദേശങ്ങളിലും വഴിയോരങ്ങളിലും മാത്രമാണ് ഈ കുരിശ് സ്ഥാപിയ്ക്കപ്പെട്ടിരുന്നത്. 1910ൽ പോർട്ടുഗീസ് റിപ്പബ്ലിക് പ്രഖ്യാപിയ്ക്കപ്പെട്ടശേഷം ഈ കുരിശുകളിൽ അധികവും സ്ഥാപിയ്ക്കപ്പെട്ടത് ഹിന്ദുക്കളാലാണ് എന്നതാണ് അതിലും രസകരമായ സത്യം. 1510 മുതൽ 400 വർഷം നീണ്ടൂനിന്ന പോർട്ടുഗീസ് വത്കരണവും ലത്തീനീകരണവും മൂലം മാർത്തോമാ കുരിശുകൾ ദേവാലയങ്ങളിൽ നിന്നും പരിപൂർണമായി അപ്രത്യക്ഷപ്പെട്ടിരുന്നു.
ഗോവയിലെ ഹിന്ദുക്കൾ ജൂലൈ 3 നോടനുബന്ധിച്ച് ദുക്റാന തിരുന്നാൾ ആഘോഷിച്ചിരുന്നുവെന്ന് ചെറുപ്പകാലത്തും തുടർന്ന് ദൈവശാസ്ത്രസംബന്ധമായ ഗവേഷണത്തിനിടയിലും എനിയ്ക്കു മനസിലാക്കുവാൻ സാധിച്ചു. ജൂൺ-ജൂലൈ മാസങ്ങളിൽ ഗോവയിൽ കത്തത്ത മഴക്കാലമാണെങ്കിലും വർഷത്തിലെ ഏറ്റവും വലിയ ഉത്സവമായിട്ടാണ് ദുക്റാന ആചരിച്ചു വന്നത്. ഈ ദുക്റാന ആഘോഷം മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മത്തിരുന്നാളിന്റെ ഒരു പ്രതിത്വധി തന്നെയാണ്ന്ന് നിഷ്പക്ഷനായ ഏതൊരു വിദ്യാർത്ഥിക്കും മനസിലാക്കുവാനാവും. ഭാഗ്യവശാൽ ഇന്ന് ആഗോളസഭയിൽ ജൂലൈ 3 മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വ ഓർമ്മത്തിരുന്നാളായി അംഗീകരിയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മാർതോമാശ്ലീഹായുടെ പിൻഗാമികൾ എന്നർത്ഥം വരുന്ന തോംസസ് എന്ന പേരിലാണ് ദുക്റാനതിരുന്നാൾ ആഘോഷിക്കുന്ന ഗോവയിലെ ഹൈന്ദവരായ ജനങ്ങൾ അറിയപ്പെടുന്നത്.

ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉൾക്കൊള്ളുന്ന തോംസസ്മാരുടെ ഒരു കോളനി മംഗലാപുരത്ത് കല്യാണപുരത്തിനടുത്ത് ഇന്നും കാണപ്പെടുന്നുണ്ട്. ഇവർ പോർട്ടുഗീസുകാരുടെ ഭരണകാലത്ത് ഗോവയിൽ നിന്നും പാലായനം ചെയ്തവരാണ് എന്നു കരുതപ്പെടുന്നു. കല്യാണപുരത്ത് ക്രിസ്തീയ തോമസേമാരും ഹിന്ദു തോമസേമാരുമുണ്ട്. ഇവരിൽ ഹിന്ദുക്കളായ തോമസേമാർ തങ്ങളുടെ ആഘോഷങ്ങൾക്കായി ഗോവയിൽ ഇന്ന് കളപ്പുര എന്നറിയപ്പെടുന്ന കല്യാണപുരത്തേയ്ക്ക് എല്ലാ വർഷവും പതിവായി തീർത്ഥാടനം നടത്തി വരുന്നു. നിങ്ങൾക്കറീയാവുന്നതു പോലെ മലയാളത്തിൽ കളപ്പുര എന്ന പദത്തിന് ധാന്യപ്പുര എന്നാണർത്ഥം. സുഗന്ധദ്രവ്യങ്ങൾ സൂക്ഷിയ്ക്കുന്ന സ്ഥലം എന്നർത്ഥം വരുന്ന കളപ്പുരം എന്ന പദമാണ് കൊങ്കിണിയിൽ ഇതിനു പകരമായി ഉപയോഗിക്കുന്നത്. ‘വൈറ്റല’ ആചാരങ്ങൾക്ക് പ്രശസ്തിയാർജ്ജിച്ച രണ്ടൂ സ്ഥലങ്ങളാണ് ഗോവയിലെ പനോലയും ഡക്കാൻ സമതലത്തിലെ പന്തിപ്പൂരും. ഭവനത്തിന്റെ നാഥൻ എന്നാണ് തമിഴിലും കന്നടയിലും വൈറ്റലൂ എന്ന പദത്തിനർത്ഥം.( വിദു അലൂ തമിഴിലും കന്നടയിലും വിത്തലൂവായി മാറുന്നു.= ഭവനത്തിന്റെ നാഥൻ. Lord of the house സുറിയാനിയിലെ ബെത്-എൽ ദൈവത്തിന്റെ ഭവനം ബെത്-എൽ പോലെ). കല്യാണപുരത്തേയ്ക്കും (കളപ്പുര) പാനോലയിലേയ്ക്കും ജൂലൈ -3 നോടനുബന്ധിച്ച് പൂർണ്ണ ചന്ദ്രനുദിക്കുന്ന ദിവസം തീർത്ഥാടനം നടത്തുന്ന ഹിന്ദു തോംസസ്മരിൽ ഭൂരിഭാഗവും ഇന്ന് പന്തരിപ്പൂരിലേയ്ക്കും മഹാരാഷ്ട്രയിലേയ്ക്കുംകൂടി തീർത്ഥാടനം നടത്താറുണ്ട്. മതഭ്രാന്തന്മാരുടെ ആക്രമണങ്ങളിൽ നിന്നും പോർട്ടുഗീസുകാരുടെ മതദ്രോഹവിചാരണ (1560-1910) കളിൽ നിന്നും രക്ഷപെടുന്നതിനുള്ള ശക്തി സംഭരിയ്ക്കുകയായിരുന്നു ഗോവയ്ക്കു പുറത്തേയ്ക്കുള്ള അവരുടെ തീർത്ഥാടനത്തിന്റെ ലക്ഷ്യം.

എഡിറ്റർ: ജൂലൈ മൂന്നിടോനുബന്ധിച്ച് പൂർണ്ണചന്ദ്രനുദിക്കുന്ന ദിവസം മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ അനുസ്മരണം ഗോവയിലെ അക്രൈസ്തവർ പോലും ആചരിയ്ക്കുന്നുവെന്നു പറയുന്നതിനിൽ നിന്നും താങ്കൾ എന്താണ് സൂചിപ്പിക്കുന്നത്?

ഫാദർ: ഗോവയിലെ അക്രൈസ്തവരുടെ ഇടയിലും മംഗലാപുരത്തും തോംസസ് എന്ന പേരിലറിയപ്പെടുന്ന ഒരു വിഭാഗം ആളൂകൾ ഇന്നും ഉണ്ടെന്നുള്ളതാണ് ഒരു കാലത്ത് അങ്ങിനെ വിളിയ്ക്കപ്പെട്ടിരുന്നു എന്നതിനേക്കാൾ പ്രസക്തം. അക്രൈസ്തവരുടെ ഗണത്തിൽ പെടുത്തിയിരിക്കുന്ന ഈ ജനവിഭാഗം മാർതോമാശ്ലീഹായിൽ നിന്നും വിശ്വാസം സ്വീകരിച്ച പൗരസ്ത്യ നസ്രാണികൾ അഥവാ മാർതോമാ ക്രിസ്ത്യാനികൾ എന്നു വിലിയ്ക്കപ്പെടുന്ന ഈശോയുടെ അപ്പസ്തോലിക പിന്തുടർച്ചയിലെ അംഗങ്ങളല്ലാതെ മറ്റാരുമല്ല എന്നാണ് ഞാൻ മനസിലാക്കുക.

എഡിറ്റർ: ഞാൻ പറയുന്നത് തെറ്റാണെങ്കിൽ തിരുത്തുക. വി.ഫ്രാൻസിസ് സേവ്യറിൽ നിന്നും വിശ്വാസംസ്വീകരിച്ച് രൂപം കൊണ്ടതാണ് ഗോവയിലെ ക്രൈസ്തവ സമൂഹം എന്നാണല്ലോ പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. താങ്കൾ പറയുന്നതു പോലെയാണെങ്കിൽ ഈ സഭ സമൂഹം മാർതോമാശ്ലീഹായിൽ നിന്നാണ് രൂപം കൊണ്ടതെന്നു ചരിത്രപരമായ തെളിവുകൾകൊണ്ട് സമർത്ഥിയ്ക്കുവാൻ സാധിയ്ക്കുമോ?

ഫാദർ: കൊള്ളാം അങ്ങ് ഈ ചോദ്യം ചോദിച്ചതിൽ എനിയ്ക്കു സന്തോഷമുണ്ട്. തെളിവുകൾ ഉണ്ടാക്കുന്ന ജോലി ഏല്പിച്ചുതന്ന സ്ഥിതിയ്ക്ക് താങ്കൾ ക്ഷമാപൂർവ്വം ശ്രവിയ്ക്കേണ്ടീയിരിക്കുന്നു. വി. ഫ്രാൻസിസ് സേവ്യറിൽ നിന്നു തന്നെയാണ് ഞാൻ ഈ തെളിവുകൾ നൽകുക. വാസ്തവത്തിൽ 1953 വരെയുള്ള ചരിത്രരേഖകൾ ജനബോധ്യമാംവണ്ണം ലഭ്യമാക്കിയ ഈശോ സഭയോട് നാം കൃതജ്ഞതയുള്ളവരായിരിയ്ക്കണം. ഫ. ഫെലിക്സ് സുബില്ലഗ എസ്.ജെ 1952ൽ വി. ഫ്രാൻസീസ് സേവ്യറിന്റെ നാലാം ചരമ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച വി. ഫ്രാൻസീസ് സേവ്യറീന്റെ കത്തുകളാണ് ഞാൻ ഇവിടെ പരാമർശിയ്ക്കുക. അതിൽ 15, 16,17 രേഖകളിൽ കാണുന്ന കത്തുകളാണ് താങ്കളുടെ ചോദ്യത്തിനു ഏറ്റവും പ്രസക്തമായ മറുപടി. ഇതിൽ ഒരെണ്ണം റോമിലെ തന്റെ സഹപ്രവർത്തകർക്കും രണ്ടെണ്ണം വി. ഇഗ്നേഷ്യസ് ലയോളയ്ക്കും അയച്ചവയാണ്.

1542 സെപ്റ്റംബർ 20നു അയച്ച ഈ കത്തുകൾ ഗോവയുള്ള മഴക്കാലമായ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലായിരിക്കണം എഴുതിയത്. 1542 മെയ് 6ന് ആണ് അദ്ദേഹം ഗോവയിൽ എത്തിയത് എന്ന വസ്തുത നാമിവിടെ അനുസ്മരിക്കണം. വി. ഫ്രാൻസീസിന്റെ ദൃക്സാക്ഷി വിവരണമാണ് ഈ കത്തുകളിൽ കാണുന്നത് എന്നതിനാൽ അദ്ദേഹത്തിന്റെ സാക്ഷ്യം തികച്ചും വിശ്വസനീയമാണ്.
ഗോവയിൽ വച്ചുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ കത്തായ 14ആം നമ്പർ രേഖകൂടി ഞാൻ ഇവിടെ പരാമർശിക്കട്ടെ. ക്രിസ്തുമത സിദ്ധാന്തമായ കുമ്പസാരത്തിനുള്ള ജപത്തിൽ വി.പത്രോസിനേയും വി.പൗലോസിനേയുംവി.തോമസിനേയും തുല്യനിലയിൽ ചിത്രീകരിയ്ക്കുന്നതു സംബന്ധിച്ച ഒരു പ്രസ്താവന അദ്ദേഹത്തിന്റെ ഈ കത്തിൽ കാണുന്നുണ്ട്. കേരളത്തിലെയും കിഴക്കൻ ഭാരതത്തിലേയും മാർതോമാ ക്രിസ്ത്യാനികളും ഗോവയിലേയും മംഗലാപുരത്തേയും കൊങ്കിണി ക്രിസ്ത്യാനികളും ഇന്നും ഈ പ്രാർത്ഥന ഉപയോഗിക്കുന്നുവെന്നാണ് ഇവിടെ അനുസ്മരണാർഹമാണ്. വി. ഫ്രാൻസീസിന് ഗോവയിലെ ക്രൈസ്തവസഭയെക്കുറീച്ചുളവായ മതിപ്പ് അദ്ദേഹം പ്രകടിപ്പിക്കുന്നത് സ്പാനീഷ് ഭാഷയിൽ നിന്നും നിങ്ങൾക്കുവേണ്ടീ ഞാൻ പരിഭാഷപ്പെടുത്തട്ടെ. “ഞങ്ങൾ ഇന്ത്യയിലെ ഗോവയിൽ എത്തിയിട്ട് 4 മാസത്തിലധികമായി. ഈ ഗോവയാകട്ടെ പൂർണ്ണമായും ക്രിസ്ത്യാനികൾ അധിവസിയ്ക്കുന്ന ഒരു പട്ടണമാണ്. കാണേണ്ട ഒരു കാഴ്ച തന്നെ.”
വിശദീകരണത്തിലേയ്ക്കു പ്രവേശിയ്ക്കുന്നതിനു മുമ്പ് അദ്ദേഹം വിശുദ്ധ ഇഗ്നേഷ്യസ് ലയോളയ്ക്ക് അതേ ദിവസം തന്നെ എഴുതിയ മറ്റൊരുകത്തിൽ നിന്നും ഒരു ഭാഗം കൂടി ഉദ്ധരിക്കട്ടെ. “മഹത്വപൂർണ്ണനും ഇന്ത്യയുടെ മുഴുവൻ മദ്ധ്യസ്ഥനുമായ മാർതോമാശ്ലീഹായോട് അഗാധമായ ഭക്തിയുള്ളവരാണ് ഈ നാട്ടിലെ ജനങ്ങൾ എന്ന നിലയ്ക്ക് ഇവരുടെ ഭക്തിയെ വർദ്ധിപ്പിക്കുന്നതിനു വേണ്ടി മാർതോമാശ്ലീഹായുടെ തിരുനാളിലും അതിനോടനുബന്ധിച്ച 8 ദിവസങ്ങളിലും കുമ്പസാരിയ്ക്കുകയും ദിവ്യകാരുണ്യം സ്വീകരിയ്ക്കുകയും ചെയ്യുന്നവർക്ക് പരിശുദ്ധ പിതാവ് പൂർണ്ണ ദണ്ഡവിമോചനം നൽകണമെന്നും അങ്ങനെ ചെയ്യാത്തവർക്ക് ഈ ദണ്ഡവിമോചനം ലഭിയ്ക്കുന്നതല്ലെന്നും വ്യക്തമാക്കണമെന്നതാണ് നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ വിശ്വസ്ത സേവകനെന്ന നിലയിൽ അങ്ങയോടെ എനിക്ക് അഭ്യർത്ഥിക്കുവാനുള്ള പ്രഥമ കാര്യം.”
മൺസൂൺ കാറ്റ് അവസാനിയ്ക്കുന്നതിനു മുൻപ് വി.ഫ്രാൻസീസിന് കടൽവഴിയോ കരവഴിയോ ഗോവയിൽ നിന്നു പോകുവാൻ സാധിക്കുമായിരുന്നില്ല. ഗോവ വാസ്തവത്തിൽ അദ്ദേഹത്തിനു ഇന്ത്യതന്നെയായിരുന്നു. ഫ്രാൻസീസ് സേവ്യറാണ് ഗോവയിലെ ജനങ്ങൾക്ക് ജ്നാനസ്നാനം നൽകിയതെങ്കിൽ അവിടുത്തെ ക്രിസ്ത്യാനികളെക്കുറിച്ച് ഇത്ര അസന്നിഗ്ധമായി വിവരിയ്ക്കുവാൻ അദ്ദേഹത്തിനെങ്ങനെയാണ് സാധിക്കുക? ഗോവ പൂർണ്ണമായും ക്രൈസ്തവരുടെ നഗരമായിരുന്നെന്നും അവർ മാർതോമാശ്ലീഹായോട് അഗാധ ഭക്തിയുള്ളവരായിരുന്നുവെന്നും അദ്ദേഹം പറയുന്നതു ശ്രദ്ധിയ്ക്കുക. അക്ഷരാർത്ഥത്തിൽ അവർ മാർതോമാ ക്രിസ്ത്യാനികളല്ലെങ്കിൽ പിന്നെ എങ്ങിനെയാണ് ഇതു സംഭവിയ്ക്കുക. മാർതോമാശ്ലീഹായോട് ഭക്തി പ്രകടിപ്പിക്കുന്ന മറ്റൊരു സമൂഹവും ഇന്ത്യയിലൊഴികെ സ്പെയിനിലോ പോർട്ടുഗലിലോ ഒരിടത്തും നിലനിന്നിട്ടില്ല, നിലനിൽക്കുന്നുമില്ല.
മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തെ സംബന്ധിച്ചുള്ളതാണ് അടുത്ത വാദമുഖം. കൽദായ സുറിയാനിക്കാർ ജൂലൈ 3നും ലത്തീൻകാർ ഡിസംബർ 21നുമാണ് ഈ ഓർമ്മത്തിരുന്നാൾ ആഘോഷിച്ചിരുന്നത്. മാർപ്പാപ്പായിൽ നിന്നും ദണ്ഡവിമോചനം പ്രാപിയ്ക്കുന്നതിനായി എഴുതിയ കത്തിൽ മാർതോമാശ്ലീഹായുടെ തിരുന്നാളിനു മുൻപുള്ള നൊവേന ദിവസങ്ങളിലും അതു കഴിഞ്ഞുള്ള 8 ദിവസങ്ങളിലും ക്രൈസ്തവർ പ്രകടിപ്പിക്കുന്ന അനന്യസാധാരണമായ ഭക്തിയെപ്പറ്റി ഒരു ദൃക്സാക്ഷിയെപ്പോലെയാണ് അദ്ദേഹം വിവരിയ്ക്കുന്നത്. ഗോവയിലും മറ്റ് ഇന്ത്യൻ പ്രദേശങ്ങളിലും ഡിസംബർ 21നാണ് തിരുന്നാൾ ആഘോഷിച്ചിരുന്നതെങ്കിൽ
ആ തിരുന്നാളിൽ പങ്കെടുക്കുവാനോ ദൃക്സാക്ഷിയാകുവാനോ സെപ്റ്റംബർ 20ന് വി.ഇഗ്നേഷ്യസിനു എഴുതുന്നതിനു മുൻപ് അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല. എന്നാൽ ഗോവയിലെ കൽദായക്കാരും പൗരസ്ത്യസുറിയാനിക്കാരും അവകാശപ്പെടുന്നതു പോലെ രക്തസാക്ഷിത്വത്തിന്റെ യഥാർത്ഥ ദിനമായ ജൂലൈ 3 നാണ് തിരുന്നാൾ ആഘോഷിച്ചിരുന്നതെങ്കിൽ ഫി.ഫ്രാൻസീസ് സേവ്യർ അതിൽ പങ്കെടുത്തിട്ടൂണ്ടാകണം. കാരണം മെയ് 6നാണല്ലോ അദ്ദേഹം ഗോവയിൽ എത്തിച്ചേർന്നത്. ഗോവൻ ക്രിസ്ത്യാനികളുടെ മാർതോമാ ഭക്തിയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നതാകട്ടെ സംഭവങ്ങൾ വ്യക്തിപരമായി കണ്ടറിഞ്ഞതിനു ശേഷവും.
വി.ഫ്രാൻസീസ് ഓരോ മാസവും 10000 വ്യക്തികളെയെങ്കിലും ഗോവയിൽ മാനസാന്തരപ്പെടുത്തിയെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിനു അല്പം വിശ്രമം കൊടുക്കുന്നതിനു വേണ്ടീ മാസത്തിൽ 25 ദിവസവും പ്രവർത്തനങ്ങളിൽ മുഴുകിയെന്നു നമുക്കനുമാനിക്കാം. അപ്പോൾ ദിവസം 400 വ്യക്തികൾക്ക് ജ്ഞാനസ്നാനം നൽകിയെന്നു വരും. ഈ കൂദാശാനുഷ്ഠാനത്തിന്റെ ദീർഘതയും നാമിവിടെ പരിഗണിക്കേണ്ടീയിരിക്കുന്നു. പ്രബോധനം നൽകാതെ മാമോദീസ നൽകുക മാത്രമായിരിക്കുമോ അദ്ദേഹം ചെയ്തത്? ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം ആളുകൾക്ക് പ്രബോധനം നൽകുവാൻ എങ്ങിനെയാണ് സാധിയ്ക്കുക. അപ്പോൾ മാർത്തൊമ്മാ ക്രിസ്ത്യാനികളെ പുനർസ്നാനപ്പെടുത്തുക മാത്രമായിരിക്കുമോ അദ്ദേഹം ചെയ്തത്. അങ്ങിനെയാണെങ്കിൽ ഒരുക്കലിന്റെയുംന് ബോധവത്കരണത്തിന്റെയും ആവശ്യം അവിടെ വരുന്നില്ല എന്നു നമുക്കു മനസിലാക്കാം. (ഇന്ത്യയിലെ പൗരസ്ത്യ ക്രിസ്തീയ സഭകൾ - കാർദ്ദിനാൾ ടിസറന്റ് P 175) വി.ഫ്രാൻസീസ് മാസത്തിൽ 10000 വ്യക്തികളെ മാനസാന്തരപ്പെടുത്തിയെന്നു പറയുന്നതിൽ നിന്നും നാം മനസിലാക്കേണ്ടത് അതൊരു സമൂഹമാനസാന്തരമോ അത്ഭുതകരമായ രീതിയിലുള്ള ഒരു ക്രൈസ്തവവത്കരണമോ അല്ലായിരുന്നെന്നും മറിച്ച് അത് പോർട്ടുഗീസ് സാമ്രാജ്യത്തിന്റെ സംരക്ഷണയിലുള്ള ഒരു പോർട്ടുഗൽ വത്കരണം മാത്രമായിരുന്നെന്നുമുള്ള നിഗമനത്തിലാണ് മുകളിൽ സൂചിപ്പിച്ച കാരണങ്ങളിൽ നിന്നും വി. ഫ്രാൻസീസിന്റെ കത്തുകളിൽ നിന്നും എത്തിച്ചേരുവാൻ സാധിയ്ക്കുന്നത്.
പോർട്ടുഗൽവത്കരണത്തിനും സാമ്രാജ്യസ്ഥാപനത്തിനും വി. ഫ്രാൻസീസ് ഒരിരയായിരുന്നുവെന്ന് നാം പറയുകയായിരിയ്ക്കും കൂടുതൽ ശരി. ഗോവയിൽ നിന്നും അദ്ദേഹം മൈലാപ്പൂരിൽ വന്നത് മാർതോമാക്രിസ്ത്യാനികളോട് പോർട്ടുഗീസുകാർ ചെയ്ത ദ്രോഹത്തിനു പരിഹാരം ചെയ്യുന്നതിനോ തന്റെ മനസമാധാനത്തിനോ വി.തോമായിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നതിനോ വേണ്ടിയായിരിക്കണം. വി.ഫ്രാൻസീസ് മൈലാപൂരിൽ നാലുമാസങ്ങളോളം താമസിച്ചിരുന്നു എന്നതിനു വ്യക്തമായ തെളിവുകൾ അന്ന് വികാരി ജനറലായിരുന്ന ഗാസ്പർകൊയിലോ ഭാവിതലമുറയ്ക്കു നൽകുന്നുണ്ട്. വിശുദ്ധന്റെ ആത്മീയ വേദന അത്രമാത്രം അസഹനീയമായിരുന്നിരിക്കണം.
ചുരുക്കത്തിൽ താഴെപ്പറയുന്ന നിഗമനത്തിലാണ് നാം എത്തിച്ചേരുന്നത്. ഗോവയിലെ ഇന്നത്തെ അക്രൈസ്തവ ജനസമൂഹം തങ്ങളുടെ കാൽദിയൻ റീത്തും ആ റീത്തിലുള്ള കുർബാനയും അവരുടെ പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യങ്ങളും അതിന്റെ പ്രതീകങ്ങളായ മാർതോമാകുരിശും കാൽദിയൻ കുർബാനയും ഉപേക്ഷിയ്ക്കുവാൻ വിസമ്മതിച്ച മാർതോമാക്രിസ്ത്യാനികളാണ്. ഇന്ന് ഈസ്റ്റ് ഇന്ത്യാക്കാരും ഗോവക്കാരും മംഗലാപുരംകാരും ലത്തിൽ ക്രിസ്ത്യാനികളാണെങ്കിൽ അത് പോർട്ടുഗീസുകാരും തുടർന്നുവന്ന സാംരാജ്യമോഹികളും നടത്തിയ പാശ്ചാത്യവത്കരണത്തിന്റെ ദുരന്തഫലവും. ഉദ്ദേശം എത്ര നല്ലതായിരുന്നെങ്കിലും അവരുടെ പ്രവർത്തി ഏഷ്യയിലെയും ആഫ്രിക്കയിലെയും പ്രേഷിതപ്രവർത്തനങ്ങൾക്ക് വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഉളവാക്കിയതെന്നു പറയാതിരിയ്ക്കാൻ നിവൃത്തിയില്ല

No comments: