Wednesday, November 11, 2015

സകല മരിച്ചവരുടേയും സകല വിശുദ്ധരുടേയും തിരുന്നാൾ സിറോ മലബാർ സഭയിൽ

നവംബർ ഒന്നിന് സകല പുണ്യവാന്മാരുടേയും തിരുന്നാളും നവംബർ രണ്ടിന് മരിച്ചവരുടെ ഓർമ്മയും ആചരിയ്ക്കുന്ന  സിറോ മലബാറുകാരോട് ഒരു വാക്ക്. റോമൻ പേഗൻ ആചാരങ്ങളുടെ അനുരൂപണമായിട്ടാണ് ലത്തീൻ സഭയിൽ ഈ തിരുന്നാളുകൾ ആരംഭിയ്ക്കുന്നത്.  പേഗൻ ആചാരങ്ങളെ സഭയുടെ ദൈവശാസ്ത്രത്തിനും പാരമ്പര്യത്തിനും യോജിച്ച രീതിയിൽ അനുരൂപപ്പെടുത്തി ഉപയോഗിയ്ക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ പൗരസ്ത്യ സുറീയാനീ പാരമ്പര്യത്തിലുള്ള നമ്മുടെ  സിറോ മലബാർ സഭയ്ക്ക് ഇതിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയാണ് യഥാർത്ഥത്തിൽ ഉള്ളത്.

പൗരസ്ത്യ സുറിയാനി സഭയ്ക്ക് തനതായ ദൈവശാസ്ത്രമുണ്ട്, തനതായ ദൈവാരാധനാ സമ്പ്രദായമുണ്ട്. ഈ ദൈവശാസ്ത്രത്തിനും  ദൈവാരാധനാ സമ്പ്രദായത്തിനുമനുസരിച്ചാണ് പൗരസ്ത്യ സുറിയാനി സഭയിലെ ആരാധനാ വത്സരവും, പ്രാർത്ഥനകളൂം, കൂദാശാക്രമങ്ങളും എല്ലാം രൂപപ്പെട്ടിരിയ്ക്കുന്നത്. ആരാധനാ വത്സരത്തിന്റെ ചൈതന്യത്തോടു ബന്ധപ്പെട്ടാണ് പൗരസ്ത്യ സുറിയാനി സഭ സകല പുണ്യവാന്മാരെയുടേയും വാങ്ങിപ്പോയവരുടേയും തിരുന്നാളുകൾ ആഘോഷിയ്ക്കുന്നത്. നമ്മുടെ രീതിയനുസരിച്ച് നോയമ്പു തുടങ്ങുന്നതിനു മുൻപുള്ള വെള്ളിയാണ് (ദനഹാക്കാലം അവസാന വെള്ളി) മരിച്ച വിശ്വാസികളുടെ തിരുന്നാൾ. ഉയർപ്പു കാലത്തിലെ ഒന്നാമത്തെ വെള്ളി സകല വിശുദ്ധരുടേയും തിരുന്നാളും.

 കത്തോലിയ്ക്കാ സഭ ചെറുതും വലുതുമായ 24 കത്തോലിയ്ക്കാ സഭകളുടെ കൂട്ടായ്മയാണ്.. ഇതിൽ ലത്തീൻ(റോമൻ) സഭയുടെ രീതികളല്ല മറ്റു ഗ്രീക്ക്, സുറിയായി, അലക്സാണ്ട്രിയൻ, അർമ്മേനിയൻ, അന്ത്യോക്യൻ സഭകൾക്ക് ഉള്ളത്.  സകല മരിച്ചവരുടേയും തിരുന്നാളും സകല പുണ്യവാന്മാരുടേയും തിരുന്നാളും വിവിധ പാരമ്പര്യങ്ങളിൽ വിവിധ സമയത്താണ് ആഘോഷിയ്ക്കുന്നത്. ഓരോന്നിനും അതിന്റേതായ ചരിത്രപശ്ചാത്തലവും, ദൈവശാസ്ത്രപരമായ വിശദീകരണവും ഉണ്ടാവും. ഇത് ആ വ്യക്തിസഭയുടെ തനിമയുടെ ഭാഗമാണ്. ഈ വൈവിധ്യം ഒരിയ്ക്കലും സഭകളുടെ കൂട്ടായ്മയേയും സഹവർത്തിത്വത്തെയും പ്രതികൂലമായി ബാധിയ്ക്കുന്നതല്ല, മറിച്ച് ഈ വ്യത്യസ്തത സാർവ്വത്രിക സഭയെ കൂടുതൽ മനോഹാരിയ്ക്കുകയാണ് ചെയ്യുന്നത്.
 
റോമൻ കത്തോലിയ്ക്കാ സഭ നവംബർ 1 ന് സകല പുണ്യവാന്മാരുടേയും തിരുന്നാളും  നവംബർ 2ന് മരിച്ചവരുടെ ഓർമ്മയും ആചരിയ്ക്കുന്നതായി നാം കണ്ടു.  സിറോ മലബാർ ദനഹാക്കാലം അവസാന വെള്ളിയാഴ്ച മരിച്ചവരുടെ ഓർമ്മയും, ഉയർപ്പുകാലത്തിലെ ആദ്യ വെള്ളിയാഴ്ച സകല പുണ്യവാന്മാരുടെ തിരുന്നാളും ആഘോഷിയ്ക്കുന്നു. മരിച്ച നമ്മുടെ ബന്ധുക്കളെ ഓർത്തുകൊണ്ട് നാം നോയമ്പിലേയ്ക്ക് പ്രവേശിയ്ക്കുന്നതും കർത്താവിന്റെ ഉയർപ്പുമായി ബന്ധപ്പെടുത്തി വിശുദ്ധരെ നാം അനുസ്മരിയ്ക്കുന്നതുമാണ് നമ്മുടെ രീതി. ഇതിൽ നിന്നു വ്യത്യസ്തമാണ് മലങ്കര കത്തോലിയ്ക്കാ സഭയുടേയും മലങ്കര ഓർത്തൊഡോക്സ് സഭയുടേയും രീതികൾ. നവംബർ ഒന്നിന് റോമൻ കത്തോലിയ്ക്കാ സഭയോടൊപ്പം അവർ സകല പുണ്യവാന്മാരുടേയും തിരുന്നാൾ ആഘോഷിയ്ക്കുന്നു. പക്ഷേ സകല മരിച്ചവരെയും അനുസ്മരിയ്ക്കുന്നത് നോയമ്പിനു മുമ്പുള്ള ഞായറാഴ്ചയാണ്(അന്നീദേ ഞായർ). ഇതിൽ നിന്നും വ്യത്യസ്തമാണ് ഗ്രീക്ക് സഭകളുടെ ശൈലി.കത്തോലിയ്ക്കാ കൂട്ടായ്മയിൽ പത്തിലധികം ഗ്രീക്ക് സഭകളുണ്ട്. മരിച്ചവരെ ഓർമ്മിയ്ക്കുവാൻ അവർക്ക് 5 ഓളം ദിവസങ്ങളുണ്ട്. നോയമ്പിനു മുൻപും നോയമ്പിലും അതിനുശേഷവുമുള്ള ശനിയാഴ്ചകളിലാണ് അവർ മരിച്ച വിശ്വാസികളെ അനുസ്മരിയ്ക്കുന്നത്. പന്തക്കുസ്താ കഴിഞ്ഞുള്ള ഞായറാഴ്ച വിശുദ്ധരുടെ തിരുന്നാളും. കർത്താവിന്റെ കുരിശുമരണവുമായി ബന്ധപ്പെടുത്തി വെള്ളിയാഴ്ചകളിൽ നാം കടന്നു പോയവരെ അനുസ്മരിയ്ക്കുമ്പോൾ ഈശോയുടെ കബറടക്കവുമായി ബന്ധപ്പെടുത്തിയാണ് ഗ്രീക്കുസഭകൾ ശനിയാഴ്ച  ഈ ഓർമ്മ ആചരിയ്ക്കുന്ന്അത്.  ലത്തീൻ സഭ ഒഴിച്ചുള്ള സഭകൾ എല്ലാം തന്നെ നോയമ്പുമായി ബന്ധപ്പെടുത്തിയാണ് മരിച്ചവരെ അനുസ്മരിയ്ക്കുന്നതെന്ന കാര്യവും പ്രത്യേകം ശ്രദ്ധയർഹിയ്ക്കുന്നു.

സ്വന്തം സഭയുടെ വ്യക്തിത്വവും തനിമയും അറിയാത്തവർ, ആഗോള സഭയിൽ ലത്തീൻ സഭയെക്കൂടാതെ വേറേ 23 സഭകൾ കൂടെയുണ്ട് എന്നു മനസിലാക്കാത്തവർ "ആഗോളകത്തോലിയ്ക്കാസഭ" നവംബർ ഒന്നിന് സകല വിശുദ്ധരുടേയും തിരുന്നാൾ ആഘോഷിയ്ക്കുന്നു എന്നൊക്കെ പറഞ്ഞു കളയും. അല്ലെങ്കിൽ നവംബർ രണ്ട് സകല മരിച്ചവരുടേയും തിരുന്നാൾ ആഗോളകത്തോലിയ്ക്കാ സഭ ആഘോഷിയ്ക്കുന്നെന്നു പറയും. ആഗോള കത്തോലിയ്ക്കാ സഭ 24 സഭകളുടെ കൂട്ടായ്മയാണെന്നും വിവിധ സഭാപാരമ്പര്യങ്ങളിൽ വിവിധ സമയത്താണ് ഈ തിരുന്നാളുകൾ ആഘോഷിയ്ക്കപ്പെടുന്നതെന്നും  നമുക്ക് ഓർമ്മയുണ്ടായിരിയ്ക്കണം. നമ്മുടെ സഭയുടെ പാരമ്പര്യങ്ങളെ സംരക്ഷിയ്ക്കുവാൻ കടപ്പെട്ടവരായ നമുക്ക് നമ്മുടെ സഭയുടെ ചൈതന്യത്തിനും പാരമ്പര്യത്തിനും യോജിച്ച രീതിയിൽ ഈ തിരുന്നാൾ ആഘോഷിയ്കുവാൻ ശ്രമിയ്ക്കാം. കത്തോലിയ്ക്കാവത്കരണമെന്നാൽ ലത്തീൻ വത്കരണമല്ല എന്ന പത്താം പീയൂസ് മാർപ്പാപ്പയുടെ വാക്കുകൾ നമുക്ക് മറക്കാതിരിയ്ക്കാം.