Thursday, March 22, 2018

ഏകീകൃത കുർബാന അർപ്പണത്തിന് റോമിന്റെ അംഗീകാരം


  

പൗരസ്ത്യ സഭകളൂടെ തിരുസംഘം                                        17-12-1999   



Prot. N. 1796/99
                      
(സ്വതന്ത്ര വിവർത്തനം)




അഭിവന്ദ്യ പിതാവേ,
        അങ്ങയുടെ കത്ത് 1999 നവംബർ 21 നു തിരുസംഘത്തിനു ലഭിച്ചു. 1999 നവംബർ 15-20 തിയതികളിൽ കൂടിയ സീറോ മലബാർ മെത്രാന്മാരുടെ സൂനഹദോസിൽ വച്ചു കൈക്കോണ്ട കുർബാനയർപ്പിയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങൾ ആയിരുന്നല്ലോ അതിലെ ഉള്ളടക്കം.
അതിനെ മാനിച്ചും, ഇതിനു സൂനഹദോസ് നൽകിയ അംഗീകാരത്തിന്റെ സ്വഭാവം പരിഗണിച്ചും നിർദ്ദേശങ്ങളുടെ കൃത്യത സംബന്ധിച്ച സിനഡിന്റെ താത്പര്യത്തെ മനസിലാക്കിയും സുപ്രധാന തീരുമാനത്തെ തിരുസംഘം അഭിനന്ദിയ്ക്കുന്നു.
അജപാലന പ്രക്രിയയുടെ ഏകീകരണവഴി സഭാകൂട്ടായ്മയെ പരിപോഷിപ്പിയ്ക്കുന്നതിലൂടെ സീറോ മലബാർ സഭയുടെ തനിമയെ അടുത്തറിയുവാനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് ആയിരിയ്ക്കും തീരുമാനം എന്നതുകൊണ്ട് തീരുമാനത്തെ അംഗീകരിയ്ക്കുന്നതിന് തിരുസംഘത്തിന് ഒരു മടിയുമില്ല. സിനഡിന്റെ തീരുമാനത്തിലെ കൃത്യത ഉറപ്പാക്കവാൻ ചില മാർഗ്ഗനിർദ്ദേശങ്ങൾ കൂടി അനുബന്ധമായി ചേർക്കുന്നു.
തീരുമാനത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങൾ കൈവരിയ്ക്കുന്നതിന് മെത്രാൻ സമതി കൂട്ടായും മെത്രാന്മാർ വ്യക്തിപരമായും ശ്രദ്ധിയ്ക്കണമെന്ന് ഓർമ്മിപ്പിയ്ക്കുന്നു.
ആദരപൂർവ്വം,
        കർദ്ദിനാൾ അക്കിലെ സിൽവെസ്ത്രിനി, പ്രിഫെക്ട്
(ഒപ്പ്)
എം. മാറൂസിൻ, സെക്രട്ടറി
(ഒപ്പ്)
അനുബന്ധം
1.     സിനഡു തീരുമാനം നടപ്പാക്കുന്നതിനായി പുറപ്പെടുപ്പിയ്ക്കുന്ന കർമ്മക്രമങ്ങൾ ആശയക്കുഴപ്പങ്ങൾക്ക് ഇടനൽകാത്തവവിധം സ്പഷ്ടമായിരിയ്ക്കണം. മേൽപ്പറഞ്ഞ രേഖയിൽ പറയുന്നതുപോലെ അനാഫൊറയുടെ സമയത്ത് കാർമ്മികൻ കിഴക്കിന് അഭിമുഖമായി (മദ്ബഹായ്ക്ക് അഭിമുഖമായി, അതായത് ദൈവജനത്തിനു പുറം തിരിഞ്ഞ്, അവരോടൊപ്പം ഒരേ ദിശയിൽ നിന്നുകൊണ്ട് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നു ) എന്നു വ്യക്തമായി പറയണം. കാർമ്മികൻ കിഴക്കിനഭിമുഖമായി അഥവാ മദ്ബഹായ്ക്ക് അഭിമുഖമായി ജനാഭീമുഖമല്ലാതെ നിൽക്കുന്നത് accessus ad altare: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ സ്വർഗ്ഗത്തിന്റെയും ഭൂമിയുടേയും നാഥനായ പിതാവേ അങ്ങേയ്ക്കു ഞാൻ നന്ദിപറയുന്നു എന്ന പ്രാർത്ഥന മുതലാണ്. ഈ പ്രാർത്ഥനയുടെ സമയത്തും കിഴക്കിന് (മദ്ബഹായ്ക്ക്) അഭിമുഖമായി വേണം നിൽക്കുവാൻ. പരമ്പരാഗത ക്രമപ്രകാരം കാർമ്മികൻ ജനങ്ങളെ അഭിമുഖീകരിയ്ക്കേണ്ട അവസരങ്ങളൊഴിച്ചാൽ അനാഫൊറയുടെ മുഴുവൻ സമയവും കാർമ്മികൻ ഇതേ ദിശയിൽ തന്നെ വേണം നിൽക്കുവാൻ.

2.    ഹൈക്കലായുടെ മധ്യത്തിൽ, ജനങ്ങളുടെ ഇടയിൽ ബേമ്മ പുനസ്ഥാപിച്ചിട്ടുള്ള പള്ളികളിൽ വചനശുശ്രൂഷയുടെ സമയത്ത് കാർമ്മികൻ ജനങ്ങളുടെ അതേ ദിശയിലായിരിയ്ക്കേണ്ടതാണ്. പരീക്ഷണാടിസ്ഥാനത്തിലെങ്കിലും ആരാധനാക്രമ കേന്ദ്രങ്ങളിലും, സന്യാസഭവനങ്ങളിലും ആശ്രമദേവാലയങ്ങളിലും ബേമ്മ പുനസ്ഥാപിയ്ക്കുന്നത് അഭിലഷണീയമാണ്.

3.    കൂടാതെ, സമാപനശുശ്രൂഷകൾ കെസ്ത്രോമയുടെ മുൻപിലോ, മദ്ബഹായിലെ പ്ലാറ്റ്ഫോമിലോ ജനാഭിമുഖമായി നടത്തുവാൻ സൗകര്യമുള്ള പള്ളികളിൽ, സമാപന ശൂശ്രൂഷയ്ക്കായി കാർമ്മികൻ ബേമ്മയിലേയ്ക്ക് വരേണ്ടതില്ല.