Wednesday, November 23, 2011

5. ആവശ്യങ്ങളുടെ കാതൽ

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം

(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)

തിരുവനന്തപുരം രൂപതയിലെ ലത്തീൻ അധികാരത്തിന്റെ പരിധിയിൽ വരുന്ന പൗരസ്ത്യകത്തോലിക്കർ ലത്തീൻ സഭയുടെ കീഴിലായിരിക്കണം. ഇതേ ആവശ്യം തന്നെയാണ് മെനെസിസ് മെത്രാപ്പോലീത്തായും സംഘവും ഉദയംപേരൂരിൽ 1599ൽ ആവശ്യപ്പെട്ടത്. മലങ്കര അതിരൂപതയുടെ സ്ഥാപിച്ചതും ചങ്ങനാശ്ശേരി അതിരൂപതയുടെ അതിർത്തി കന്യാകുമാരി വരെ നീട്ടിയതും ആണ് തിരുവനന്തപുരം ലത്തീൻ രൂപതയിലെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള മൂലകാരണം എന്ന് ആരോപിയ്ക്കുന്നതിലൂടെ പ്രമേയക്കാർ അവരുടെ മനസിലിലുപ്പ് വെളിവാക്കുന്നുണ്ട് - രണ്ട് പൗരസ്ത്യരൂപതകളിലെയും വിശ്വാസികളെ തിരുവനന്തപുരത്തെ ലത്തീൻ ബിഷപ്പിനു ഭരമേൽപ്പിക്കണം. എത്രതന്നെ അസൂയയോടെയും തെറ്റിദ്ധാരണയോടെയും മുൻവിധികളോടെയും സമീപിച്ചാലും ഈ കാരണങ്ങൾ നീതിയ്ക്കു നിരക്കുന്നതോ സാമാന്യയുക്തിയ്ക്കു ദഹിക്കുന്നതോ അല്ല.
1. ആരാധനാ സ്വാതന്ത്യം ഒരു മൗലീകാവകാശമാണ്.
2. അതു ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്നതുമാണ്.
3. കന്യാകുമാരിവരെയുള്ള സീറോ മലബാർ സഭയുടെ അതിർത്തിവ്യാപനം 17ആം നൂറ്റാണ്ടുവരെ സീറോ മലബാർ സഭയ്ക്കുണ്ടായിരുന്ന അധികാരപരിധിയുടെ പുനസ്ഥാപനം മാത്രമാണ്.
4. നസ്രാണീസഭയ്ക്ക് അനുഭവിയ്ക്കേണ്ടീ വന്ന അനീതിയ്ക്കുള്ള പ്രായശ്ചിത്തം മാത്രമാണ് സീറോ മലങ്കര ഹയരാർക്കിയുടെ സ്ഥാപനം.
5. പൗരസ്ത്യസഭയുടെ അവകാശങ്ങൾ രണ്ടാം വത്തിയ്ക്കാൻ കൗൺസിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടൂണ്ട്.
6. ഈ രണ്ടു പൗരസ്ത്യസഭകളും തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ മുപ്പത്തിയേഴു വർഷത്തിനിടയിൽ ഗംഭീരമായ വളർച്ച കൈവരിച്ചിട്ടൂണ്ട്.

ഈ മണ്ണിൽ അപ്പസ്തോലനാൽ സ്ഥാപിക്കപ്പെട്ട്, പിന്നീടിങ്ങോട് തഴച്ചു വളർന്ന, ആദിമ സമൂഹങ്ങളിൽ ആധ്യാത്മിക ജീവിതത്തിന്റെ പ്രഭവസ്ഥാനവും കൂട്ടായ്മയുടെ കേന്ദ്രവുമായി നിലകൊണ്ട, 1498ലെ പോർട്ടുഗീസ് വരവിനു മുൻപു വരെ ക്രൈസ്തവവിശ്വാസത്തിന്റെ പ്രകാശഗോപുരമായി നിലകൊണ്ട ഈ സഭയ്ക്ക് പ്രമേയക്കാർക്ക് മുന്നിൽ ഇതിലും മെച്ചപ്പെട്ട ഒരു ആശയം വയ്ക്കാനുണ്ട്. ഇവിടുത്തെ ഹിന്ദു സമൂഹത്തിൽ നിന്നും പല ആഘോഷങ്ങളും ക്രൈസ്തവവിശ്വാസത്തിനു അനുരൂപപ്പെട്ടുത്തിയെടുത്ത് പാലിയ്ക്കുവാൻ ഇക്കാലമത്രയും സുറിയായീ സഭയ്ക്കു കഴിഞ്ഞിട്ടൂണ്ട്. ഹിന്ദു സമൂഹത്തിൽ ക്രൈസ്തവവിശ്വാസത്തിനു വേരോട്ടമുണ്ടാക്കുവാൻ അതു സഹായിക്കുകയും ചെയ്തിട്ടൂണ്ട്. വിശ്വാസവത്കരണത്തിന്റെ പാതയിലെങ്ങും കാണാനാവാത്തതുപോലെ ഭാരതസംസ്കാരവുമായി ഇഴുകിച്ചേരുവാൻ ഇവിടുത്തെ ക്രൈസ്തവ വിശ്വാസികൾക്കായിട്ടൂണ്ട്. അങ്ങനെയുള്ള ഒരു സുറിയായീ സഭയോട് നസ്രാണികളോട് മഹത്തരമായ ഒരു പാരമ്പര്യവും, തങ്ങളുടെ പൂർവ്വികർ രക്തവും വിയർപ്പും ചിന്തി നാനൂറുവർഷത്തെ ശ്രമഫലമായി പുനസ്ഥാപിച്ചുകിട്ടിയ ആരാധനാക്രമവും സ്വന്തം മെത്രാന്മാരെലഭിയ്ക്കാനുള്ള അവകാശവും ഉപേക്ഷിക്കണമെന്നും പറയുന്നത് അവഹേളനവും മുഷ്കുമാണ്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വെളിച്ചത്തിൽ പൗരസ്ത്യസഭകൾ ആകർഷണീയവും പൗരസ്ത്യദേശവാസികളെ സംബന്ധിച്ചിടത്തോളം കൂടുതൽ അഭികാമ്യവും അർത്ഥപൂർണ്ണവും ആണ്. പാശ്ചാത്യസഭകൾക്കായി രണ്ടാം വത്തിക്കാൻ കൗൺസിൽ നൽകിയ ആരാധനാക്രമസംബന്ധിയും ഭരണസംബന്ധിയും ആധ്യാത്മിക ജീവത സംബന്ധിയുമായ നിർദ്ദേശങ്ങൾ പലതും കാലാകാലങ്ങളായി പൗരസ്ത്യസഭകൾ അനുഷ്ടിച്ചു വന്നിട്ടൂള്ളതാണ്. പല മാറ്റങ്ങളുടെയും ദൈവശാസ്ത്രചിന്തകളുടെയും കാര്യത്തിൽ പാശ്ചാത്യസഭ പാശ്ചാത്യ-പൗരസ്ത്യഭേദമില്ലാതിരുന്ന കാലത്തിലേയ്ക്കുള്ള മടക്കയാത്രയിലാണ്. പൗരസ്ത്യരാകട്ടെ അടിച്ചേൽപിക്കപ്പെട്ട ലത്തീൻ വത്കരണത്തെ മാറ്റിനിർത്തിയാൽ പാരമ്പര്യങ്ങളിൽ നിന്നും വ്യതിചലിച്ചിട്ടില്ല. പൗരസ്ത്യ പാത്രിയർക്കീസുമാരുടേതിനു സമാനമായ ഒരു ബന്ധമാണ് ദേശീയ കത്തോലിക്കാ ഹയരാർക്കികളും പരിശുദ്ധസിംഹാസനവും തമ്മിലുണ്ടാകേണ്ടത് എന്ന് കർദ്ദിനാൾ വലേറിയൻ ഗ്രേസ്യസ് പറഞ്ഞിട്ടുള്ളതായി പറയപ്പെടുന്നു. പൗരസ്ത്യരീതികളിലേയ്ക്കുള്ള മടക്കയാത്രയേക്കുറിച്ച് ഉചിതമായ സന്ദർഭത്തിൽ പരാമർശിക്കുന്നതാണ്.
രണ്ടാം വത്തിക്കാൻ കൗൺസിലിൽ വച്ച് ജപ്പാൻ, ഫിലിപ്പൈൻസ്, വിയ്റ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ ലത്തീൻ ബിഷപ്പുമാർ ലത്തീൻ ആരാധനാക്രമം തങ്ങളുടെ രാജ്യങ്ങൾക്ക് അനുയോജ്യമല്ലെന്ന് വിമർശിച്ചത് സ്മരണീയമാണ്. ലത്തീൽ പ്രാർത്ഥനകൾ ബുദ്ധസന്യാസിമാരുടെ സംസ്കൃതത്തിലോ പാലീയിലോ ഉള്ള അവ്യക്തമായ മന്ത്രോശ്ചാരണങ്ങൾപോലെയാണെന്നാണ് ടോകിയോയിലെ ആർച്ച്ബിഷപ്പ് പറഞ്ഞത്; അവർക്കും അതു മനസിലാക്കുന്നില്ല, അതുപോലെ തന്നെ കേൾവിക്കാർക്കും. ഒറ്റക്കാലിൽ മുട്ടുത്തുന്നത് തങ്ങൾക്ക് അപരിചിതമായ ആചാരമായാണ് വിയറ്റ്നാം ആർച്ച് ബിഷപ്പ് വിശേഷിപ്പിച്ചത്; പ്രതീകാത്മകതയെക്കുറിച്ചു പറഞ്ഞാൽ കറുപ്പ് തങ്ങൾക്ക് ആഹ്ലാദത്തിന്റെ നിറമാണ്. ലത്തീൻ വത്കരണശ്രമങ്ങൾ അബദ്ധമായിപ്പോയീ എന്നും പകരം മലബാറിലും ഇന്ത്യയുടെ പലഭാഗത്തുമായി നിലനിന്നിരുന്ന പൗരസ്ത്യാ ആരാധനാ ക്രമത്തെ സ്വീകരിയ്ക്കുകയും അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ആയിരുന്നു വേണ്ടീയിരുന്നത് എന്നുമുള്ള ചില ആധുനിക എഴുത്തുകാരുടെ അഭിപ്രായപ്രകടനങ്ങത്തിൽ ആശ്ചര്യത്തിനു വകയില്ലല്ലോ.