Thursday, July 18, 2013

ദക്ഷിണേന്ത്യയിലെ സുറിയാനി നസ്രാണികൾ - 1

(കൂനമ്മാക്കൽ തോമാക്കത്തനാരുടെ ലേഖനത്തിന്റെ പരിഭാഷ)
1. ഇന്ത്യയുടെ വാണിജ്യബന്ധങ്ങൾ: ബി.സി 3000- ബിസി 1000

ഇന്ത്യയും മെസപ്പോട്ടോമിയ - പേർഷ്യൻ ഭൂവിഭാഗങ്ങളുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ബിസി രണ്ടും മൂന്നും സഹസ്രാബ്ദങ്ങളിൽ സിന്ധു നദീതട സംസ്കാരവും സുമേറിയൻ സംസ്കാരവും തഴച്ചുവളർന്നു. വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്റെ ദേശമായിരുന്ന ഊറിൽ നിന്നും കണ്ടെടുത്ത ഫലകങ്ങൾ സുമേറിയയും ഇന്ത്യയും തമ്മിലുണ്ടായിരുന്ന വാണിജ്യബന്ധത്തിന്റെ തെളിവുകളാണ്. സുമേറിയൻ ലിപിയും ഇന്ത്യൻ ബ്രഹ്മി ലിപിയും തമ്മിൽ വളരെയധികം സാമ്യവുമുണ്ട്. ആര്യാധിനിവേശ കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ടത്തിന്റെ വടക്ക് ആര്യന്മാർ കൈയ്യടക്കുകയും ദ്രാവിഡർ തെക്കോട്ട് പാലായനം ചെയ്യുകയും ചെയ്തു. തെക്കേ ഇന്ത്യയും ഫിനീഷ്യയും തമ്മിലുള്ള ബന്ധങ്ങൾക്കും ബിസി രണ്ടാം സഹസ്രാബ്ദത്തോളമെങ്കിലുമുള്ള പഴക്കമുണ്ട്.

 2. ദക്ഷിണേന്ത്യയുടെ യഹൂദ ബന്ധങ്ങൾ - പ്രവാസത്തിനു മുൻപ് 

സോളമന്റെ ഭരണകാലത്തുതന്നെ യഹൂദർ തെക്കേ ഇന്ത്യയുമായി വ്യാപാരബന്ധങ്ങൾ സ്ഥാപിച്ചിരുന്നു, അതായത് ബി.സി പത്താം നൂറ്റാണ്ടീൽ. ടയർ-സീദോൻ പ്രദേശങ്ങളിലെ ഫിനീഷ്യക്കാരുടെ പാത പിന്തുടർന്നായിരുന്നു യഹൂദരുടെ വരവ്. സോളമന്റെ സമകാലികനായിരുന്ന ടയറിലെ ഹീരാം രാജാവ് ഇന്ത്യയുടേ തെക്കേ തീരവുമായുള്ള അന്താരാഷ്ട കച്ചവടബന്ധങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. സുഗന്ധവ്യജ്ഞനങ്ങളും രത്നങ്ങളൂം ആനക്കൊമ്പുമൊക്കെ തെക്കേ ഇന്ത്യയെ ആകർഷകമാക്കിയിരുന്നു. S. S. കേദറിന്റെ അഭിപ്രായത്തിൽ തെക്കേ ഇന്ത്യയിലെ യഹൂദകുടിയേറ്റത്തിന് സോളമന്റെ കാലത്തോളം തന്നെ പഴക്കമുണ്ട്.

3. ദക്ഷിണേന്ത്യയുടെ യഹൂദ ബന്ധങ്ങൾ - പ്രവാസകാലത്ത്

അസ്സീറീയയിലേയും (734-732 BC) ബാബിലോണിയായിലേയും (6th and 5th centuries B.C) പ്രവാസകാലത്തും യഹൂദർക്ക് തെക്കേ ഇന്ത്യയുമായി വ്യാപാരമ്പന്ധങ്ങളുണ്ടായിരുന്നു. സാധാരണകാരായ യഹൂദർ പതുക്കെപ്പതുക്കെ ഹീബ്രുവിനെ മറക്കുകയും അറമായ അവരുടെ സംസാരഭാഷ ആയിത്തീരുകയും ചെയ്തു. ക്രമേണ രാജ്യാന്തര വാണിജ്യഭാഷയായി അറമായ മാറി. ഇക്കാലത്ത് ബാബിലോൺ രാജ്യാന്തരവാണിജ്യകേന്ദ്രമാവുകയും കടൽ മാർഗ്ഗം തെക്കേ ഇന്ത്യയോടും ബന്ധം പുലർത്തിപ്പോരുകയും ചെയ്തു. ചൈനയുടെ തെക്കൻ ഭാഗങ്ങളുമായും ഇതേ പ്രകാരം അവർ ബന്ധം പുലർത്തിയിരുന്നു. ബി.സി ഏഴാം നൂറ്റാണ്ടായപ്പോഴേയ്ക്കും കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ള വ്യാപാരികളുടെ സംഗമസ്ഥാനമായി ദക്ഷിണേന്ത്യ മാറിക്കഴിഞ്ഞിരുന്നു. തേക്കിന്റെയും ചന്ദനവും മറ്റും ഇവിടെ വൻതോതിൽ ക്രയവിക്രയം ചെയ്യപ്പെട്ടു. ദക്ഷിണേന്ത്യയിൽനിന്നുള്ള തേക്കുതടി ഊറിലെ ചന്ദ്രക്ഷേത്രത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. നബുകദ് നാസറിന്റെ (604- 562 ബി.സി ) കൊട്ടാരം ഇന്ത്യയിൽ നിന്നുള്ള തടികൾകൊണ്ട് അലങ്കരിച്ചിരുന്നു.

4. ദക്ഷിണേന്ത്യയുടെ യഹൂദ ബന്ധങ്ങൾ - പ്രവാസത്തിനു ശേഷം

പേർഷ്യൻ ചക്രവർത്തിയായ സൈറസിന്റെ കാലത്ത് യഹൂദരുടെ ബാബിലോണിയായിലെ പ്രവാസം അവസാനിച്ചെങ്കിലും അന്താരാഷ്ട വ്യാപാരങ്ങളിൽ തത്പരരായ ചില യഹൂദർ അവിടെ തന്നെ തുടർന്നു. അവരിൽ ചിലർ മലബാർ തീരത്തേയ്ക്ക് കുടിയേറുകയും ചെയ്തു. ബാബിലോടിണിൽ പ്രവാസികളായിരുന്ന യഹൂദർ പല ദേശങ്ങളിലേയ്ക്കും ചിതറിയ്ക്കപ്പെട്ടു. അവരിൽ ചിലർ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ വാസമുറപ്പിച്ചു. ഈ രണ്ടു കൂട്ടരുടെയും ഭാഷ അറമായ ആയിരുന്നു. ഇതിനും ശേഷം ബി.സി ഒന്നും രണ്ടൂം നൂറ്റാണ്ടുകളിലും ദക്ഷിണേന്ത്യയിലേയ്ക്ക് യഹൂദകുടിയേറ്റമുണ്ടായി. അങ്ങനെ പ്രവാസത്തിനു മുൻപും പ്രവാസകാലത്തും അതിനു ശേഷവുമായി യഹൂദർ ദക്ഷിണേന്ത്യയിലേയ്ക്ക് കുടിയേറുകയുണ്ടായി. ബി.സി 30 ൽ റോമൻ പട്ടാളം ഈജിപ്ത് കീഴടക്കുകയും ഈജിപ്ത് വഴിയുള്ള രാജ്യാന്തരവ്യാപാരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ചെങ്കടലിൽ നിന്നും മലബാർ തീരത്തേയ്ക്ക് എല്ലാ കൊല്ലവും 120 കപ്പലുകൾ വരാറുണ്ടായിരുന്നത്രെ. മൺസൂൺ കാറ്റിന്റെ സഹായത്താൽ 40 ദിവസം കൊണ്ടെങ്കിലും മലബാർ തീരത്തെത്തുമായിരുന്നു. അതേ വർഷം തന്നെ തിരിച്ചും മൺസൂണിന്റെ സഹായത്താൽ തന്നെ ഈജിപ്തിലേയ്ക്ക് തിരിച്ചു പോവുകയും ചെയ്തിരുന്നു. ചക്രവർത്തിമാരായിരുന്ന അഗസ്റ്റസ്റ്റും തിബേരിയൂസൂം ഈജിപ്തും മലബാർ തീരവുമായുള്ള കച്ചവടത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നും അഗസ്റ്റസിന്റെ 500 ൽ പരം നാണയങ്ങൾ കണ്ടെത്തിയിട്ടൂണ്ട്. കണ്ടെടുക്കപ്പെട്ടിട്ടൂള്ള തിബേരിയൂസിന്റെ നാണയങ്ങളാകട്ടെ ആയിരത്തിനു മേലേ വരും. ഇതൊക്കെ ബി.സി ഒന്നാം നൂണ്ടാണ്ടിലും എ.ഡി ഒന്നാം നൂറ്റാണ്ടിലും ഒക്കെ ഉണ്ടായിരുന്ന ശക്തമായ വാണിജ്യബന്ധത്തിന്റെ തെളിവാണ്. പേർഷ്യക്കാർക്കും അറബികൾക്കും ഈജിപ്തുകാർക്കും സുപരിചിതമായിരുന്ന മൺസൂൺ ഗതിവിഗതികളെ ഗ്രീക്കു നാവികനായ ഹിപ്പാലസ് എ.ഡി.45-ല്‍ കണ്ടുപിടിച്ചതായാണ് പക്ഷേ പ്രചരിപ്പിപ്പിയ്ക്കപ്പെട്ടത്. ഈജിപ്തിലെ ടോളമി യൂര്‍ഗെറ്റസിന്റെ കാലത്തായിരിയ്ക്കണം ഈ രഹസ്യം പരസ്യമാവുന്നത്. പിന്നീട് ഈ അറിവ് ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെങ്കിലും റോമാക്കാർക്കു ലഭിച്ചിരിയ്ക്കണം. അഗസ്റ്റസിന്റെ ഒരു ദേവാലയം മുസിരിസ്സിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മുസ്സിരിസിന്റെ ഭാഗമായിരുന്ന ‘പട്ടണ’ത്തിലെ 2007 ലെ പുരാവസ്തു ഉത്ഘനനങ്ങൾ മലബാർ തീരത്തിന്റെ ചരിത്രം തിരുത്തിയെഴുതേണ്ടതിലേയ്ക്കാണ് വിരൽ ചൂണ്ടൂന്നത്. സ്വാഭാവികമായും നിരവധി അറമായ സംസാരിയ്ക്കുന്ന യഹൂദകുടിയേറ്റക്കാരും കച്ചവടക്കാരും മലബാർ തീരത്ത് ഉണ്ടായിരുന്നു. റോമാസാമ്രാജ്യത്തിന്റെ കച്ചവട വിപുലീകരണം ഇതിനെ ത്വരിതഗതിയിലാക്കുകയും ചെയ്തു.

  5. യഹൂദരും അറമായിക്കും

പഴയനിയമഗ്രന്ഥങ്ങൾ സൂചന നൽകുന്നതുപോലെ ഇവരുടെ പൂർവ്വികർക്ക് പ്രവാസകാലത്തിനു മുൻപേ തന്നെ അറമായ ഭാഷയുമായി ബന്ധമുണ്ടായിരുന്നു. പ്രവാസകാലത്ത് സാധാരണകാരായ യഹൂദർ പതുക്കെപ്പതുക്കെ ഹീബ്രുവിനെ മറക്കുകയും അറമായ അവരുടെ സംസാരഭാഷ ആയിത്തീരുകയും ചെയ്തു. ക്രമേണ രാജ്യാന്തര വാണിജ്യഭാഷയായി അറമായ മാറി. അലക്സാണ്ടറുടെ പടയോട്ടം സാംസ്കാരികവും വാണിജ്യപരവുമായ ബന്ധങ്ങൾക്ക് സഹായകമായിട്ടൂണ്ട്. ഔദ്യോഗിക അറമായിക്കിന്റെ (700-300 ബി. സി) (Offical Aramaic) ഒരു ശാഖ ബൈബിളിൾ പഴയനിയഗന്ഥങ്ങളിൽ (സൃഷ്ടി 31:47, ജറമിയ 10:18, ദാനിയേൽ 2:4-7:28, എസ്ര 4:8-6:8, 7:12-26) കാണപ്പെടുന്നുണ്ട്. മധ്യകാല അറമായിക്കാണ്(Middle Aramaic) അഫ്ഗാനിസ്ഥാനിൽ നിന്നും കണ്ടെടുത്ത അശോക ശാസനങ്ങളിൽ കാണുന്നത്. പിൽക്കാല അറമായിക്കിൽ (Late Aramaic) നിന്നാണ് മെശയാനിക അറമായിക് (Christian Aramaic) അഥവാ സുറിയാനി (Syriac) രൂപപ്പെടുന്നത്. എ.ഡി 14ആം നൂറ്റാണ്ടോടുകൂടി ആധുനിക അറമായിക്ക്(Modern) രൂപം കൊണ്ടൂ.

6. മാർ തോമാ നസ്രാണികളുടെ യഹൂദ പശ്ചാത്തലം

ചിതറിപ്പോയ യഹൂദരുടെ ഇടയിൽ സുവിശേഷം പ്രസംഗിയ്ക്കുക എന്ന ദൗത്യമാണ് ഈശോ മിശിഹാ ശ്ലീഹന്മാരെ ഭരമേല്പിച്ചത്. തോമാ ശ്ലീഹാ തന്റെ ആദ്യ ദൗത്യം പേർഷ്യയിലാണ് നിർവ്വചിച്ചത്. അവിടെ ധാരളം അറമായ സംസാരിയ്ക്കുന്ന യഹൂദരെ അദ്ദേഹം കണ്ടുമുട്ടി. ദക്ഷിണേന്ത്യയിലെ അറമായ സംസാരിയ്ക്കന്ന യഹൂദ കുടിയേറ്റക്കാരുടെ ഇടയിലേയ്ക്കുള്ള ദൗത്യം (രണ്ടാമത്തെ ദൗത്യം) അദ്ദേഹം എ.ഡി 50 ൽ ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ യഹൂദർ സുവിശേഷം സ്വീകരിച്ചു. തോമാ ശ്ലീഹാ സ്ഥാപിച്ച ഏഴു പള്ളികളും യഹൂദർ ധാരളമുള്ള പ്രദേശങ്ങളായിരുന്നു. അറമായ സംസാരിയ്ക്കുന്ന യഹൂദരിൽ ഭൂരിഭാഗവും മെശയാനികർ (Christian) ആയി. യഹൂദവ്യാപരിയായിരുന്ന ഹബാൻ ആണ് തോമാ ശ്ലീഹായെ മലബാർ തീരത്തേയ്ക്ക് നയിച്ചത്. യഹൂദ flute girl തോമാശ്ലീഹായെ തിരിച്ചരിയുകയും സ്വീകരിയ്ക്കുകയും ചെയ്തതായി നാം ആക്ട് ഓഫ് തോമാ യിൽ വായിക്കുന്നു. 1601 ൽ ലളിതവത്കരിച്ച് നവീകരിച്ച റമ്പാൻ പാട്ടും ഇതിനെ പിന്താങ്ങുന്നു. 40 യഹൂദ കുടൂംബങ്ങൾ വിശ്വാസം സ്വീകരിച്ചതയി റമ്പാൻ പാട്ട് സാക്ഷ്യപ്പെടുത്തുന്നു. ഓർശ്ലേം ദേവായലം ഏ.ഡി 70ൽ റോമാക്കാർ തകർക്കുകയും യഹൂദർ ലോകത്തിന്റെ പലഭാഗങ്ങളിലേയ്ക്ക് ചിതറിയ്ക്കപ്പെടുകയും ചെയ്തു. അവരിൽ ചിലർ മലബാർ തീരത്തേയ്ക്ക് കുടിയേറുകയും ചെയ്തു. ബാർ കൊച്ബാ യുദ്ധം (AD 132-135) വീണ്ടും മലബാർ തീരത്തേയ്ക്കുള്ള യഹൂദ കുടിയേറ്റത്തിനു കാരണമായി. ക്രമേണ അവരിൽ മിക്കവരും മാർ തോമാ നസ്രാണികൾ ആയിത്തീർന്നു. ഇക്കാലയളവിനിടയ്ക്ക് അറമായിക്കിൽ നിന്നും സുറിയാനി അഥവാ മെശയാനിക അറമായിക് രൂപം കൊള്ളുകയും ചെയ്തു.

  7. മാർ തോമാ നസ്രാണികളും സുറിയാനിയും

ചുരുക്കത്തിൽ മലബാർ തീരത്തിന്റെ യഹൂദ പശ്ചാത്തലത്തിനും മലബാർ തീരത്തിന്റെ അറമായ ബന്ധങ്ങൾക്കും യഹൂദമതത്തിൽ നിന്നും വിശ്വാസം സ്വീകരിച്ച് നസ്രാണീ സമൂഹങ്ങൾ രൂപം കൊള്ളുന്നതിനും ഒരു നൈരന്തര്യമുണ്ടായിരുന്നു. അക്കാരണം കൊണ്ടു തന്നെ പേർഷ്യയിലെ നസ്രണീ സമൂഹവും ദക്ഷിണേന്ത്യയിലെ നസ്രാണീ സമൂഹവും തമ്മിൽ ആരംഭം മുതൽക്കേ ബന്ധവുമുണ്ടായിരുന്നു. അങ്ങനെയാണ് മാർ തോമാ നസ്രാണികളുടെ ആരാധനാ ഭാഷ സുറീയാനി അഥവാ മെശയാനിക അറമായിക് ആയത്. ചില സ്ഥാപിത താത്പര്യക്കാർ പ്രചരിപ്പിയ്ക്കുന്നതുപോലെ ഇത് ഒരിയ്ക്കയും പിന്നീടു സംഭവിച്ച ഒരു ഇറക്കുമതിയല്ല.

  8. മാർ തോമാ നസ്രാണീ പാരമ്പര്യങ്ങളിലെ യഹൂദ സ്വാധീനം

പറങ്കികൾ എത്തുന്നതിനു മുൻപു വരെ യഹൂദരും മാർ തോമാ നസ്രാണികളും തമ്മിൽ ഹാർദ്ദമായ ബന്ധവും നിലനിന്നിരുന്നു. പെസഹാ ആചരണം, മരണശേഷമുള്ള ശുദ്ധീകരണം, പ്രസവത്തിനുശേഷമുള്ള അമ്മയുടേയും കുട്ടിയുടേയും ശുദ്ധീകരണം, യഹൂദരീതിയിലുള്ള ദിവസത്തിന്റെ ആരംഭവും അവസാനവും, സുറിയാനിയിലെ അറമായിസം തുടങ്ങിയവയെല്ലാം വിരൽ ചൂണ്ടൂന്നത് യഹൂദനസ്രണീ പാരമ്പര്യത്തിലേയ്ക്കാണ്. നസ്രാണികളുടെ പേരുകൾ പഴയനിയമ പശ്ചാത്തലത്തിലുള്ളവയായിരുന്നു. ഇത് പറങ്കി മിഷനറിമാരെ അസ്വസ്ഥരാക്കുകയും ചെയ്തു. പ്രതിമകളോ ചിത്രങ്ങളോ നസ്രാണികളുടെ പള്ളികളിൽ ഉണ്ടായിരുന്നില്ല. ഇത് യഹൂദപശ്ചാത്തലത്തിന്റെയും പൗരസ്ത്യ സുറിയാനീ പാരമ്പര്യത്തിന്റെയും ഫലമാണ്. മാർത്ത് മറിയത്തിന്റെ പ്രതിമ കണ്ട കടുത്തുരുത്തിയിലെ നസ്രാണികൾ കോപം കൊണ്ടൂം ഹൃദയവേദന കൊണ്ടൂം കണ്ണൂകൾ അടച്ചു എന്നാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. സ്ലീവാ മാത്രമേ പള്ളികളിൽ ഉണ്ടായിരുന്നുള്ളൂ.

No comments: